Thursday, 4 December 2025

സ്ത്രീകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ശരീഅത്ത് എന്താണ് പറയുന്നത് ? ഒരു സ്ത്രീ ഭരിക്കുമ്പോൾ ഒരു രാഷ്ട്രം വിജയിക്കില്ല എന്ന് ഒരു ഹദീസിൽ കേട്ടിട്ടുണ്ട്. ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.


ചോദ്യത്തിൽ പറയപ്പെട്ട ഹദീസ് സ്വഹീഹുൽ ബുഖാരി ഉൾപ്പെടെ നിരവധി ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. അതിന്റെ പൂർണ്ണരൂപം  ഇപ്രകാരമാണ്. അബൂബക്കർ (റ) പറഞ്ഞു: പേർഷ്യയിലെ ജനങ്ങൾ രാജ്യത്തിന്റെ ഭരണം കിസ്രയുടെ മകൾക്ക് നൽകി എന്ന വാർത്ത നബി ﷺ തങ്ങൾക്ക്  ലഭിച്ചപ്പോൾ തങ്ങൾ ﷺ പറഞ്ഞു:  സ്ത്രീയെ ഭരണം ഏൽപ്പിച്ച രാഷ്ട്രം ഒരിക്കലും വിജയിക്കില്ല.

ഹദീസിൽ പറയപ്പെട്ട ഭരണത്തിന്റെ ഉദ്ദേശം ആർക്കും വിധേയമല്ലാത്ത സമ്പൂർണ്ണമായ ഭരണവും പരമോന്നത അധികാരവുമാണെന്ന് ഫുഖഹാക്കൾ എഴുതിയിരിക്കുന്നു. അതായത്  ആർക്കും വിധേയമല്ലാത്തതും സർവാധികാരിയും ആകുന്ന തരത്തിൽ ഒരു സ്ത്രീയുടെ നേതൃത്വം ശരിയല്ല. എന്നാൽ താൽക്കാലികവും മറ്റൊരാളുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും സർവ്വാധികാരം നൽകപ്പെടാതെ സ്ത്രീകൾ അത്തരം ചുമതലകൾ വഹിക്കൽ അനുവദനീയമാണ്. അഷ്റഫ് അലി ഥാനവി (റ)  ഇംദാദുൽ ഫതാവയിൽ ഈ വിഷയത്തെക്കുറിച്ചുള്ള വിശദമായ ചർച്ചയ്ക്ക് ശേഷം മേൽപ്പറഞ്ഞത്  സംഗ്രഹിച്ച് എഴുതിയിട്ടുണ്ട്.

ഓരോ മുസ്ലീം സ്ത്രീയും പർദ്ദ സൂക്ഷിക്കലും അന്യ പുരുഷന്മാരിൽ നിന്ന് മറ പാലിക്കലും നിർബന്ധമാണ്. ഈ ശരീഅത്ത് പരിധികൾക്കുള്ളിൽ നിന്നുകൊണ്ട്  ഒരു സ്ത്രീ ഇലക്ഷന് മത്സരിക്കുന്നതും പഞ്ചായത്തിലും മറ്റും അംഗമാകുന്നതും അനുവദനീയമാണ്. ഈ പരിധികൾ പാലിക്കുന്നില്ലെങ്കിൽ അത് പാപമാകുമെന്ന് വ്യക്തമാണ്. അതിനാൽ പർദ്ദ സൂക്ഷിച്ചു ജീവിക്കുന്ന ഒരു മുസ്ലീം സ്ത്രീയും അത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കരുത്. എന്നിരുന്നാലും സാധാരണ ജീവിതത്തിൽ ശരീഅത്തിന്റെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കാത്തവരും ഹിജാബ് ഇല്ലാതെ ചുറ്റിത്തിരിയുന്നവരുമായ സ്ത്രീകൾ ഈ പൊതു ആവശ്യം നിറവേറ്റാൻ മുന്നോട്ടുവന്നാൽ നന്നായിരിക്കും. എന്നാൽ പർദ്ദ സൂക്ഷിക്കാത്തതിനാൽ അവർ പാപികളായി തന്നെ തുടരുന്നതാണ്. 

അവലംബം : ഇംദാദുൽ ഫതാവ, കിതാബുന്നവാസിൽ



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment