Friday, 8 August 2025

ഇഅ്തികാഫ്: പുണ്യം നിറഞ്ഞ കർമം


അല്ലാഹുവിന്റെ ﷻ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ച് ഭക്തിപൂര്‍വം പള്ളിയില്‍ ഭജനമിരിക്കലാണ് ഇഅ്തികാഫ്.    

നബിﷺജീവിതാന്ത്യം വരേ നിലനിര്‍ത്തിപ്പോന്ന ചര്യയാണിത്. ജീവിത തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞുമാറി നിശ്ചിത കാലം ഇലാഹീ സ്മരണയിലും ഇബാദത്തിലും മുഴുകാന്‍ വിശ്വാസിക്ക് സവിശേഷാവസരം ഒരുക്കിക്കൊടുക്കുകയാണ് ഇഅ്തികാഫ്.

ശ്രേഷ്ഠവും അനുഗ്രഹീതവുമായ കര്‍മമാണ് ഇഅ്തികാഫ്. സര്‍വസ്വവും അല്ലാഹുവില്‍ സമര്‍പ്പിച്ച് മനഃശുദ്ധിയും ഭക്തിയും ഉണ്ടാക്കാനും പശ്ചാതാപ വിവശനായി ഹൃദയം സ്ഫുടം ചെയ്യാനും മുസ് ലിമിനെ അത് പ്രാപ്തനാക്കുന്നു. നബി(സ്വ) പറഞ്ഞു: ‘ഒരാള്‍ ഇഅ്തികാഫ് ഇരുന്നാല്‍ പാപങ്ങളില്‍ നിന്ന് തടയപ്പെടുകയും എല്ലാ സല്‍കര്‍മങ്ങളും അനുഷ്ഠിച്ചവനെപ്പോലെയുള്ള നന്മ അയാളുടെ പേരില്‍ എഴുതപ്പെടുകയും ചെയ്യുന്നതാണ്’ (ഇബ്നുമാജ).എല്ലാ സമയത്തും ഇഅ്തികാഫ് സാധുവാകുന്നതാണ് 

നിയ്യത്ത്

‘ഈ പള്ളിയില്‍ ഇഅ്തികാഫിന് ഞാന്‍ കരുതി’ എന്നാണ് നിയ്യത്ത് ചെയ്യേണ്ടത്. ‘ഇഅ്തികാഫ് ഇരിക്കുക’ എന്ന് പറയാറുണ്ടെങ്കിലും ചടഞ്ഞ് ഇരിക്കണമെന്നില്ല. പള്ളിയിലൂടെ നടന്നാലും കിടന്നാലും ഉറങ്ങിയാലുമെല്ലാം ഇഅ്തികാഫ് സാധുവാകും. ഇഅ്തികാഫിരിക്കുന്ന സമയം നിസ്കാരം, ഖുര്‍ആന്‍ പാരായണം, ദിക്റ്, സ്വലാത്ത്, ഇല്‍മ് പഠിക്കുക എന്നിവക്കായി മാറ്റിവെക്കണം. ഏഷണി, പരദൂഷണം, അസഭ്യം, അശ്ലീലം, വിനോദം എന്നിവ പൂര്‍ണമായും വര്‍ജിക്കണം. അവ ഇഅ്തികാഫിന്‍റെ പ്രതിഫലം നഷ്ടപ്പെടാന്‍ ഹേതുവാകും.

ഒരാള്‍ ഇഅ്തികാഫ് ഉദ്ദേശിച്ച് പള്ളിയില്‍ പ്രവേശിക്കുകയും ഇലാഹീപ്രീതി ആഗ്രഹിച്ച് ഭജനമിരിക്കുകയും ചെയ്യുന്നത് മുതല്‍ പുറത്ത് പ്രവേശിക്കുന്നത് വരെ അയാള്‍ ഇഅ്തികാഫിലായിരിക്കും. ഇഅ്തികാഫ് വിവിധ ഇനങ്ങളുണ്ട്. ഒരാള്‍ സ്വയം നിര്‍ബന്ധമാക്കുന്നതാണ് വാജിബായ ഇഅ്തികാഫ്. ഇത് നേര്‍ച്ചയാക്കലിലൂടെയാണ് സംഭവിക്കുക. ഏതു പള്ളിയിലും ഇഅ്തികാഫിരിക്കാന്‍ നേര്‍ച്ചയാക്കാം. മസ്ജിദുല്‍ ഹറം, മസ്ജിദുന്നബവി, മസ്ജിദുല്‍ അഖ്സ എന്നിവയല്ലാത്ത എല്ലാ പള്ളികളും ഇക്കാര്യത്തില്‍ ഒരേ പരിഗണനയാണ്. ഈ മൂന്ന് പള്ളികളല്ലാത്ത മറ്റേതെങ്കിലും പള്ളി ഉദ്ദേശിച്ചു നേര്‍ച്ച നേര്‍ന്നാല്‍ അയാള്‍ക്കിഷ്ടമുള്ള ഏത് പള്ളിയിലും ആവാം. നേര്‍ച്ച വീടുകയും ചെയ്യും. എന്നാല്‍ ഈ മൂന്ന് പള്ളികളില്‍ ഇഅ്തികാഫ് നേര്‍ച്ചയാക്കിയാല്‍ മറ്റേതെങ്കിലും സാധാ പള്ളികളില്‍ അനുഷ്ഠിച്ചാല്‍ നേര്‍ച്ച വീടുകയില്ല

ഒരു മുസ്ലിം ഐഛികമായി അനുഷ്ഠിക്കുന്ന ഇഅ്തികാഫാണ് സുന്നത്തായത്. ഇതിന് നിര്‍ണിതമായ സമയമില്ല. ഇഅ്തികാഫിന്‍റെ നിയ്യത്തോടെ പള്ളിയില്‍ തങ്ങുന്നവര്‍ക്ക് അതിന്‍റെ പ്രതിഫലം കരസ്ഥമാകും. പള്ളിയില്‍ നിന്ന് അയാള്‍ പുറത്ത് പോവുകയും തിരിച്ച് വരികയും ചെയ്യുമ്പോള്‍ നിയ്യത്ത് പുതുക്കണമെന്ന് മാത്രം.

ഇഅ്തികാഫ് തുടരെ അനുഷ്ഠിക്കാന്‍ തീര്‍ച്ചപ്പെടുത്തിയവന് മലമൂത്ര വിസര്‍ജനത്തിന് വേണ്ടി പുറത്ത് പോകാമെന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാകുന്നു. അത് പ്രകൃത്യാവശ്യങ്ങളാണല്ലോ. നജസില്‍ നിന്ന് ശുദ്ധിയാവുക, ജനാബത്ത് കുളിക്കുക എന്നിവക്ക് പളളിയിൽ സൗകര്യമുണ്ടെങ്കിൽ പോലും പള്ളിയിൽ നിന്നു പുറത്ത് പോകുന്നതില്‍ വിരോധമില്ല. കാരണം അതാണ് മാന്യതയും പള്ളിയോടുള്ള ആദരവു കാത്ത് സൂക്ഷിക്കാന്‍ സഹായകവും. അന്ന പാനീയങ്ങളുടെ അവസ്ഥയും ഇത് തന്നെ. അവ പള്ളിയിലെത്തിച്ചു കൊടുക്കാന്‍ ആളില്ലാത്തവര്‍ക്ക് അതിനായി പുറത്ത് പോകാം.

വുളൂഅ്, സുന്നത്ത് കുളി, രോഗീ സന്ദര്‍ശനം, തഅ്സിയത്ത്, യാത്ര കഴിഞ്ഞ് വന്നവനെ സന്ദര്‍ശിക്കല്‍ തുടങ്ങിയ പാരത്രിക പ്രതിഫലമുള്ള കാര്യങ്ങള്‍ക്ക് തുടര്‍ച്ചയായ ഇഅ്തികാഫില്‍ നിന്ന് പുറത്ത് പോകല്‍ അനുവദനീയമാണ്. ഭരണാധികാരിയെ സന്ദര്‍ശിക്കല്‍ പോലുള്ള ഭൗതിക കാര്യങ്ങള്‍ക്കും പോകാം. എന്നാല്‍ ആവശ്യമില്ലാതെ മനഃപ്പൂര്‍വം പള്ളിയില്‍ നിന്ന് പുറത്ത് പോയാല്‍ അത് ഇഅ്തികാഫിന്‍റെ സാധുതയെ ബാധിക്കും.

അത്യാവശ്യങ്ങളില്ലാതെ ഇഅ്തികാഫ് ഇരിക്കുമ്പോള്‍ തിരുനബിﷺ പുറത്തു പോയിരുന്നില്ല.

റമളാനിലെ ഇഅ്തികാഫ്

എല്ലാ കാലത്തും ഇഅ്തികാഫ് പ്രതിഫലാര്‍ഹമാണെങ്കിലും റമളാനില്‍ ഇതിന് പ്രത്യേകം പുണ്യമുണ്ട്. നോമ്പുകാരന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സഫലീകരിക്കാന്‍ ഏറെ സഹായകമാണ് ഇഅ്തികാഫ്.

റമളാനിൽ ഇഅ്തികാഫ് വർദ്ദിപ്പിക്കൽ സുന്നത്താണ്. ഒരു ഹദീസില്‍ ഇപ്രകാരം കാണാം: റമളാന്‍ മാസത്തില്‍ ഇഅ്തികാഫ് ഇരിക്കുന്നതിന് രണ്ട് ഹജ്ജും ഉംറയും നിര്‍വഹിച്ചതിന്‍റെ പ്രതിഫലമാണ്. റമളാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഏറ്റവും പ്രതിഫലമുള്ളതാണ്. ആ രാത്രികളിലെ ഇഅ്തികാഫ് ലൈലത്തുല്‍ ഖദ്റിന്‍റെ പുണ്യം നേടാനും സ്വര്‍ഗത്തിലെത്താനും അവസരമൊരുക്കുന്നു. അനസ്(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘റമളാനിലെ അവസാനത്തെ പത്ത് തുടങ്ങിയാല്‍ നബി(സ്വ) തന്‍റെ ഉടുതുണി മുറുക്കിക്കെട്ടുകയും (ഇബാദത്തിനു കൂടുതലായി ഒരുങ്ങുക എന്നതാണിൻ്റെ ഉദ്ദേശ്യം.) രാത്രി ഉറക്കമൊഴിച്ച് സജീവമാക്കുകയും വീട്ടുകാരെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു.

നബിﷺഎല്ലാ റമളാനിലും പത്ത് ദിവസം ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. വഫാതായ കൊല്ലം ഇരുപത് ദിവസമായിരുന്നു ഇഅ്തികാഫ് ഇരുന്നത്’ (ബുഖാരി).

സ്ത്രീകളുടെ ഇഅ്തികാഫ്

പരപുരുഷന്മാര്‍ സംബന്ധിക്കുന്ന പള്ളികളിലേക്ക് ജുമുഅ: ജമാഅത്തുകള്‍ക്കായി സ്ത്രീകള്‍ പുറപ്പെടുന്നത് പാടില്ലാത്തത് പോലെത്തന്നെ ഇഅ്തികാഫിനായി അവര്‍ പ്രസ്തുത പള്ളിയിലേക്ക് പോകാനും പാടില്ല.

ഏറെ പ്രത്യേകതയുള്ള മദീനാ പള്ളിയില്‍ പോലും സ്ത്രീകളോട് നിസ്കരിക്കാന്‍ നബി(സ്വ) നിര്‍ദേശിച്ചിരുന്നില്ല. പുണ്യം ലഭിക്കാന്‍ പള്ളിപ്രവേശനത്തിന് സമ്മതം ചോദിച്ച സ്വഹാബീ വനിത ഉമ്മുഹുമൈദിനിസ്സാഇദി(റ)യോട് നബി(സ്വ) ഉപദേശിച്ചത് ഇപ്രകാരമായിരുന്നു: ‘പുണ്യം നേടലാണ് നിങ്ങള്‍ക്ക് ലക്ഷ്യമെങ്കില്‍ പള്ളിയെക്കാള്‍ ഉത്തമം വീടാണ്.’ (ഫത്ഹുൽ ബാരി )

ഈ ഉപദേശങ്ങള്‍ അക്ഷരം പ്രതി മാനിക്കുകയാണ് സ്വഹാബി വനിതകള്‍ ചെയ്തത്. ഹദീസ് നിവേദകന്‍ ഇത് വ്യക്തമാക്കുന്നു. വീട്ടില്‍ ഒരു പള്ളിയുണ്ടാക്കാന്‍ ഉമ്മു ഹുമൈദ(റ) നിര്‍ദേശിച്ചു. അങ്ങനെ വീടിന്‍റെ അന്തര്‍ ഭാഗത്ത് ഏറ്റവും ഇരുള്‍ മുറ്റിയ സ്ഥലം മസ്ജിദാക്കി മരണം വരെ അവിടെ വെച്ചായിരുന്നു അവര്‍ നിസ്കരിച്ചത്.

സുപ്രധാന മസ്അലകൾ

നിസ്കാരത്തിലെ طمأنينة (അടങ്ങിത്താമസിക്കൽ) നേക്കാൾ കൂടുതൽ സമയമുണ്ടായാൽ ഇഅ്തികാഫായി. ഇതാണു ഇഅ്തികാഫിൻ്റെ ചുരുങ്ങിയ സമയം. അടിസ്ഥാനപരമായി ഇഅ്തികാഫ് സുന്നത്താണ്. നേർച്ചയാക്കിയാൽ നിർബന്ധമാകും. 

നേർച്ചയാക്കിയ ഇഅ്തികാഫാണെങ്കിൽ

نويت الإعتكاف المنذور

في هذا المسجد لله تعالى 

(അല്ലാഹു ﷻ തആലാക്ക് വേണ്ടി ഈപള്ളിയിൽ നേർച്ചയാക്കപ്പെട്ട ഇഅ്തികാഫിനെ ഞാൻ കരുതി ) എന്നു നിയ്യത്ത് വേണം.

സുന്നത്തായ ഇഅ്തികാഫാണെങ്കിൽ

نويت الإعتكاف في هذا المسجد لله تعالى

(ഈ പള്ളിയിൽ അല്ലാഹു തആലാക്ക് വേണ്ടി ഞാൻ ഇഅ്തികാഫി നെ കരുതി) എന്നാണു നിയ്യത്ത്.

  • ജുമുഅത്ത് പള്ളിയാണ് അല്ലാത്ത പള്ളിയേക്കാൾ കൂടുതൽ മഹത്വം
  • ഇഅ്തികാഫ് مطلق (നിരുപാധികം ) مقيد( ഉപാധിയുള്ളത്) എന്നിങ്ങനെ രണ്ടു വിധമുണ്ട്.
  • മുഖയ്യദ് രണ്ടു വിധമാണ്. ഒന്ന്: തുടരെയുള്ളത് .ഉദാ:  

نويت الإعتكاف أسبوعا متتابعا

(ഒരാഴ്ച തുടരെ ഇഅ്തികാഫിനെ ഞാൻ കരുതി )

രണ്ട്: തുടരെയല്ലാത്തത് . ഉദാ: 

نويت الإعتكاف أسبوعا

(ഒരാഴ്ച ഇഅ്തികാഫിനെ ഞാൻ കരുതി ) 

  • നിരുപാധിക ഇഅ്തികാഫിൽ മടങ്ങി വരുമെന്നുറപ്പിക്കാതെ പള്ളിയിൽ നിന്നു പുറത്തു പോകലോടെ ഇഅ്തികാഫ് മുറിയും . അപ്പോൾ പള്ളിയിലേക്ക് മടങ്ങി വന്നാൽ വീണ്ടും നിയ്യത്ത് ചെയ്യണം .
  • ഉപാധിയുള്ള ഇഅ്തികാഫിൽ മലമൂത്ര വിസർജനത്തിനു പുറത്തു പോയാൽ ഇഅ്തികാഫ് മുറിയില്ല. അപ്പോൾ നിയ്യത്ത് പുതുക്കണ്ട .അല്ലാത്ത ആവശ്യങ്ങൾക്ക് പുറത്ത് പോയാൽ ഇഅ്തികാഫ് മുറിയും . നിയ്യത്ത് പുതുക്കണം
  • ഏതുതരം ഇഅ്തികാഫാണെങ്കിലും പള്ളിയിലേക്ക് മടങ്ങിവരും എന്ന ഉറപ്പോടെ പുറത്തു പോയാൽ ഇഅ്തികാഫ് മുറിയില്ല. നിയ്യത്ത് പുതുക്കേണ്ടതില്ല. 
  • തുടരെയുള്ള ഇഅ്തികാഫിൽ കാരണം കൂടാതെ പുറത്ത് പോയാൽ ഇഅ്തികാഫ് മുറിയും .മലമൂത്ര വിസർജനം , ജനാബത്ത് കുളി , നജസ് ശുദ്ധീകരണം ,ഭക്ഷണം കഴിക്കൽ എന്നിവ കാരണങ്ങളാണ്. 
  • സംയോഗം , മനിയ്യ് പുറപ്പെടീക്കൽ, വികാരത്തോടെ ഇണങ്ങിച്ചേർന്ന് സ്ഖലിക്കൽ എന്നിവ കൊണ്ട് ഇഅ്തികാഫ് ബാത്വിലാകും (ഇആനത്ത് , ഖുലാസ്വ)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment